തിരുവനന്തപുരം : ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിന് മന്ത്രി നിർദേശം നൽകി.
നെടുമങ്ങാട് സ്വദേശികളായ നസീറ ബീവിയും മകൾ നെവിൻ സുൽത്താനയും ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള ഒരു കെട്ടിടത്തിൽ ഹോംസ്റ്റേ നടത്തുന്നതിനായി ഷൈജു അബ്ബാസുമായി കഴിഞ്ഞ ജൂലൈ 10ന് ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി 5 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നതായി ഇവർ പറയുന്നു. എന്നാൽ, കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാനോ വെള്ളത്തിനും വൈദ്യുതിക്കും യഥാസമയം പണമടയ്ക്കുകയോ ചെയ്യാനോ ഷൈജു തയ്യാറായില്ലെന്ന് ഇവർ ആരോപിച്ചു. തുടർന്ന്, അഡ്വാൻസ് തുക തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ ഷൈജു തയാറായില്ലെന്നും ഇവർ പറയുന്നു.
ഇതേത്തുടർന്നാണ് നസീറ ബീവിയും മകളും മന്ത്രി വി. ശിവൻകുട്ടിയെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെത്തി കണ്ട് വിഷയം അവതരിപ്പിച്ചത്. തുടർന്ന്, മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ജി.ആർ. അനിൽ, ഐ.ബി. സതീഷ് എം.എൽ.എ. എന്നിവർ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. കുടുംബത്തിന് ഭക്ഷണമടക്കമുള്ള സഹായം ഏർപ്പാടാക്കാൻ സിപിഎം പാളയം ഏരിയ കമ്മിറ്റി വഴി തമ്പാനൂർ ലോക്കൽ കമ്മിറ്റിക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ പോലീസ് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രിമാർ ഉറപ്പുനൽകി.