
തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രപ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകി. നൽകിയിരിക്കുന്ന അറിയിപ്പ് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്.
കാലാവസ്ഥാ വകുപ്പ് താഴ്ന്ന പ്രദേശങ്ങളിലും, നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതായി അറിയിച്ചു. അതോടൊപ്പം, വെള്ളപ്പൊക്കത്തിനും, ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. 2 ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ സ്വാധീനഫലമായാണ് ശക്തമായ മഴ ലഭിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്. യെല്ലോ അലർട്ട് നൽകിയിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾക്കാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ രാത്രിയിലും, ഇന്ന് പുലർച്ചെയും പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. അസാധാരണ വേഗതയിൽ വീശിയ കാറ്റിൽ കൊച്ചിയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. പലയിടത്തും റെയിൽവേ ട്രാക്കിൽ മരങ്ങൾ വീണു. കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതത്തിന് തടസം നേരിട്ടു.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിനുള്ളിൽ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.