
തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലയിൽ തുലാവർഷം കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇന്നലെ രാത്രി പെയ്ത അതിതീവ്ര മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 സ്പിൽവേ ഷട്ടറുകളും തുറന്നുവിട്ടു.
ഇടുക്കിയിൽ മലവെള്ളപ്പാച്ചിൽ
കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കുമളി, നെടുങ്കണ്ടം മേഖലകളിലാണ് മലവെള്ളപ്പാച്ചിൽ പ്രധാനമായും നാശനഷ്ടങ്ങളുണ്ടാക്കിയത്. കുമളിയിൽ തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.
കുമളി, ഒന്നാംമൈൽ പ്രദേശങ്ങളിൽ നിരവധി വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.
വണ്ടിപ്പെരിയാർ കക്കികവലയിലെ ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിലും സർക്കാർ ആശുപത്രിയിലും വെള്ളം കയറി.
ഇടുക്കി കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ടെംപോ ട്രാവലർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇവിടെ ഒരു വീട് തകരുകയും ചെയ്തു. (അപകടസമയത്ത് ആളുകൾ വീട്ടിലില്ലായിരുന്നു). ഉച്ചയോടെ മിക്ക പ്രദേശങ്ങളിലും വെള്ളം ഇറങ്ങി.
മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു
ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും ഉയർത്തിയത്. സെക്കൻഡിൽ 7000 ഘനയടിയോളം വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൂടുതൽ വെള്ളം ഒഴുകിയെത്തിയാൽ വീടുകളിലേക്കും വെള്ളം കയറാൻ സാധ്യതയുണ്ട്.
മുല്ലപ്പെരിയാറിൽ ഇന്നലെയുണ്ടായത് അത്യപൂർവ്വ സാഹചര്യമാണെന്നും നിലവിൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
മഴ മുന്നറിയിപ്പ്: വടക്കൻ ജില്ലകളിൽ ജാഗ്രത
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളായ പുതുപ്പാടി, കണ്ണപ്പൻകുണ്ട്, കോടഞ്ചേരി, അടിവാരം മേഖലകളിലും പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും കനത്ത മഴ പെയ്യുന്നു.
ഇന്നത്തെ അലർട്ടുകൾ:
ഓറഞ്ച് അലർട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
യെല്ലോ അലർട്ട്: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
നാളത്തെ മുന്നറിയിപ്പ്:
വടക്കൻ ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനമർദ്ദ സാധ്യത
തെക്ക്-കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിനോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇത് അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിക്കും. കൂടാതെ, മന്നാർ കടലിടുക്കിനു മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകി. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.