തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയർന്നു. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ്ക്ക് കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇതിലും ഉയരും. പയറിനും ബീൻസിനും കിലോക്ക് 80 രൂപയ്ക്ക് അടുത്താണ് വില. തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴ കാരണം പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം.(Heavy rain continues in Tamil Nadu, Vegetable prices are soaring in Kerala)
സംസ്ഥാനത്തേക്കുള്ള പച്ചക്കറി വരവ് കുറയാൻ കാരണമായ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബർ ഒമ്പത് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ ന്യൂനമർദ്ദം ഒരേ സ്ഥലത്ത് തന്നെ തുടരുന്നതിനാലാണ് കനത്ത മഴ തുടരുന്നത്. ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.
ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, കൃഷ്ണഗിരി, ധർമപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലും പുതുച്ചേരിയിലും വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ മഴ തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പച്ചക്കറി വില കുറയാൻ ഇനിയും സമയമെടുക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.