തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ.) ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.(Heart patient dies at Thiruvananthapuram Medical College without receiving treatment, DME may submit report today)
മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ ആദ്യം വാദിച്ചിരുന്നത്. ആഞ്ജിയോഗ്രാം വൈകിയതിലും വീഴ്ചയില്ലെന്നായിരുന്നു അവരുടെ നിലപാട്.
എന്നാൽ, ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഡി.എം.ഇ.യുടെ അന്വേഷണ റിപ്പോർട്ടിന് ശേഷമായിരിക്കും സംഭവത്തിൽ ആരോഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിക്കുക.
ഇതിനിടെ, കൊല്ലം സ്വദേശി വേണുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകി. ഈ പരാതിയിലും അടിയന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് സുഹൃത്തിന് ശബ്ദസന്ദേശം അയച്ചതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവറായ വേണു മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ചവറ പ്രാഥമിക ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയ വേണു, പിന്നീട് ജില്ലാ ആശുപത്രിയിലും എത്തി. അടിയന്തരമായി ആഞ്ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്.
അടിയന്തര ചികിത്സ ആവശ്യം ഉണ്ടായിട്ടും ആശുപത്രിയിൽ ആരും തിരിഞ്ഞുനോക്കിയില്ല എന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിൽ ഉന്നയിച്ച ഗുരുതര ആരോപണം. സുഹൃത്തിന് സന്ദേശം അയച്ച് മണിക്കൂറുകൾക്കകമാണ് ഈ ഓട്ടോ ഡ്രൈവർക്ക് ജീവൻ നഷ്ടമായത്.