തിരുവനന്തപുരം: എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. 'വിഷൻ 2031' ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എന്നും മന്ത്രി വ്യക്തമാക്കി. വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.(Health care will be ensured for all, Minister Veena George)
കാസ്പ് വഴി നിലവിൽ 43.7 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്നുണ്ട്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചികിത്സയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി നൽകുന്നത്. കൂടുതൽ പേർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡിസംബർ 12 യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനമായി ആചരിക്കുന്നു. എല്ലാവർക്കും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങൾ സാമ്പത്തിക ഭാരമില്ലാതെ ലഭ്യമാക്കണമെന്ന് ഈ ദിനം ആവശ്യപ്പെടുന്നു.