

വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ പുകഴ്ത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂർ എംപി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഇത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ കോൺഗ്രസ് നേതൃക്യാമ്പിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Haven't praised PM Modi, I am in good relations with Kerala leaders, says Shashi Tharoor)
എൽ.കെ. അദ്വാനിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നതിനെക്കുറിച്ചുള്ള വിവാദങ്ങളോട് തരൂർ പ്രതികരിച്ചത് "98 വയസ്സായ ഒരാളോട് അല്പം മര്യാദ കാണിച്ചു എന്നേയുള്ളൂ. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അദ്ദേഹത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. പ്രായമായവരെ ബഹുമാനിക്കുന്നത് നമ്മുടെ സംസ്‌കാരമാണ്. അതിനെ ഒരു അത്ഭുതമായി കാണേണ്ടതില്ല," എന്നാണ്.
പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ താനും ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ച് രണ്ടുവാക്ക് സാമൂഹിക മാധ്യമങ്ങളിൽ കുറിക്കുക മാത്രമാണ് ചെയ്തതെന്നും തരൂർ വിശദീകരിച്ചു. തന്റെ പോസ്റ്റ് പൂർണ്ണമായി വായിക്കാതെ വാർത്തകളിലെ തലക്കെട്ടുകൾ മാത്രം കണ്ട് കാര്യങ്ങൾ വിലയിരുത്തുന്നത് ശരിയല്ല. 17 വർഷമായി പാർട്ടിക്കൊപ്പം നിൽക്കുന്ന താൻ പ്രധാനമന്ത്രിയെ പുകഴ്ത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതും പരാജയപ്പെട്ടതും കഴിഞ്ഞ കാര്യമാണെന്നും തരൂർ പറഞ്ഞു. "കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തിലാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കും. ഇതിൽ തെറ്റിദ്ധാരണകളുടെ ആവശ്യമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.