
തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയവര്‍ ഹരിയാന സ്വദേശികളെന്ന് വ്യക്തമാക്കി പൊലീസ്. എടിഎമ്മുകള്‍ മാത്രം ലക്ഷ്യമിട്ടുള്ള കൊള്ളസംഘമാണിവരെന്ന് സേലം കാര്‍ഗോ ഡിഐജി ഉമ വ്യക്തമാക്കി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘം മോഷണം നടത്തുന്നത്. ഒരു സംഘം കാറിലും മറ്റൊരു സംഘം ട്രക്കിലും സഞ്ചരിക്കും. ഗൂഗിള്‍ മാപ്പില്‍ എടിഎമ്മുകള്‍ എവിടെയുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് സംഘം മോഷണം നടത്തുന്നത്. എടിഎം മെഷീനുകള്‍ വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് പൊട്ടിച്ച ശേഷമാണ് പണം കവരുന്നതെന്നും ഡിഐജി വ്യക്തമാക്കി.
തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തെ തമിഴ്‌നാട്ടില്‍ നിന്നാണ് അറസ്റ്റിലായത്. ഹരിയാന പല്‍വാല്‍ സ്വദേശികളായ ഇര്‍ഫാന്‍, സൗക്കീന്‍ ഖാന്‍, സബീര്‍, മുബാറിക്, ബിസ്‌റു സ്വദേശികളായ മുഹമ്മദ് കുക്കാരം, അജാര്‍ അലി, മധ്യപ്രദേശ് സ്വദേശിയായ ജുമാമന്‍ദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ജുമാമന്‍ദ്ദീന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ അജാര്‍ അലി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.