
അൻവർ ഷെരീഫ്:
മാവൂർ: കേരളത്തിൽ ഒരോ ഗ്രാമ പഞ്ചായത്തും മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യപിപ്പിച്ച് സജീവമായി ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുമ്പോൾ മാതൃക കാണിക്കേണ്ട മാവൂർ പഞ്ചായത്ത് അതികൃതർ തന്നെ നിയമ ലംഘനം നടത്തുന്ന കാഴ്ചയാണ് കാണുന്നത്( Mavoor Panchayat). തങ്ങളെ ചോദ്യം ചെയ്യാൻ ആരുമില്ല എന്ന ധൈര്യമാണ് പഞ്ചായത്ത് ഉദ്യേഗസ്ഥരും ഭരണ സമിതിയും കാണിക്കുന്നത്. ഇവർക്ക് കൂട്ടായി ആരോഗ്യ വകുപ്പും! കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രണ്ട് തവണ വിവിധ ഇടങ്ങളിലായി വാഹനത്തിൽ കക്കൂസ് മാലിന്യം വൻതോതിൽ സാമൂഹിക വിരുദ്ധർ പൊതു ഇടങ്ങളിൽ തള്ളിയിരുന്നു. എന്നാൽ ഒരു നടപടിയും അതികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് ആറരക്കോടി കടമെടുത്താണ് മാവൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടവും കൺവൻഷൻ സെന്ററും നിർമ്മിച്ചത്.
2019 ൽ ഉദ്ഘാടനം ചെയ്ത കെട്ടിട സമുച്ചയത്തിൽ ഇതുവരെ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയിട്ടില്ല. ഒരിക്കൽ കൺവൻഷൻ സെന്ററിൽ വിവാഹ സദ്യ നടക്കുന്നതിനിടയിൽ മലിന്യ സംഭരണി നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയും അടുക്കളും സദ്യ നടക്കുന്ന ഹാളിലും മാലിന്യം നിറഞ്ഞ വെള്ളം എത്തുകയും ചെയ്തിരുന്നു.
അതിനു ശേഷം ഏന്തെങ്കിലും ചടങ്ങുകൾ നടക്കുന്നതിൻ്റെ തലേ ദിവസം പാതിരാത്രിയിലോ പുലർച്ചയോ മാലിന്യ സംഭരണിയിലെ മാലിന്യം മോട്ടർ വെച്ച് തുറസ്സായ സ്‌ഥലങ്ങളിലേക്ക് ഒഴുക്കുകയാണ് പതിവ്. റയോൺസിൻ്റെ ഭൂമിയിൽ നിന്നും ഒഴുകി എത്തുന്ന വെള്ളവും പഞ്ചായത്ത് കെട്ടിടത്തിന് ചുറ്റുമുള്ള സ്ഥലത്തെ ഉറവയും ഒഴുകി, പഞ്ചായത്ത് ഓഫീസിലേയും പഞ്ചായത്ത് പൊതു ശൗചാലയത്തിലേയും അടുക്കളയിലേയും മാലിന്യവുമായി ചേർന്ന് ബസ് സ്‌റ്റാൻഡിലേക്ക് രൂക്ഷ ഗന്ധമുള്ള മാലിന ജലമായി ഒഴുകി എത്തുന്നു. ഇത് മൂലം പരിസരത്ത് ദുർഗന്ധം വമിക്കുന്നതിനാൽ മൂക്കുപൊത്തി വേണം സഞ്ചരിക്കാൻ.
പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു പിറകുവശത്ത് കൊതുകുകളും പുഴുകളും നിറഞ്ഞ തുറന്നിട്ട മലിന്യ സംഭരണി മൂടാൻ പോലും അധികൃതർക്കായിട്ടില്ല. അത് നിറഞ്ഞ് കവിഞ്ഞ് എത്തുന്ന മലിനജലം ചവിട്ടി വേണം പഞ്ചായത്ത് ഓഫീസിൽ എത്താൻ. ഈ മലിനജലം ഒഴുകി മാവൂർ- കട്ടാങ്ങൽ റോഡിലേക്കും ഓട്ടോ സ്റ്റാൻഡിലും എത്തുന്നു. പരാതികൾക്ക് നടപടി എടുക്കേണ്ടവർ തന്നെ കുറ്റം ചെയ്യുമ്പോൾ എന്ത് പ്രതിവിധി എന്നതാണ് ജനങ്ങളുടെ ചോദ്യം.