കൊച്ചി: ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നതായി സംശയം. കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിലാണ് ഇന്ന് പുലർച്ചെ ആട്ടുകല്ല് കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.(Grinding Stone on railway tracks in Kochi, Attempt to sabotage train?)
ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് ട്രാക്കിൻ്റെ നടുവിൽ ആട്ടുകല്ല് കണ്ടത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാതിരുന്നതിനാൽ ട്രെയിൻ അതിന് മുകളിലൂടെ കാര്യമായ തടസ്സമില്ലാതെ കടന്നുപോവുകയായിരുന്നു.
ഇതേ ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് ഉടൻതന്നെ റെയിൽവേ പോലീസിൽ വിവരം അറിയിച്ചത്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. ട്രാക്കിൻ്റെ നടുവിൽ തന്നെ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ട്രാക്കിൻ്റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കിൽ വലിയ അപകടം സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു.
ട്രാക്കിന് സമീപം നായയുടെ ജഡം ചിന്നിചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ട്രെയിൻ തട്ടിയാണ് നായ ചത്തതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിൻ അട്ടിമറി ലക്ഷ്യമിട്ടാണോ ആട്ടുകല്ല് വെച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരൂ.