തിരുവനന്തപുരം: ആശാവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ തീരുമാനം സംസ്ഥാന സർക്കാർ മരവിപ്പിച്ചു. 62 വയസ്സ് എന്ന മാനദണ്ഡത്തിനെതിരെ ആശമാർ രംഗത്ത് വന്നിരുന്നു. ചർച്ചയ്ക്ക് പിന്നാലെ മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു. അതേസമയം, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്നതും ഓണറേറിയം വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല.
62-ാം വയസിൽ ആനുകൂല്യങ്ങളില്ലാതെ ആശാവർക്കർമാർ സ്വയം വിരമിച്ച് പോകണമെന്ന് 2022 ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആശാവർക്കർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. സർക്കാർ നടപടി സമരത്തിൻറെ വിജയം കൂടിയാണെന്ന് എസ്. മിനി പറഞ്ഞു. മന്ത്രി ഇക്കാര്യം പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പുനൽകിയിരുന്നുവെന്നും ഇതുപോലെ മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും എസ്. മിനി കൂട്ടിച്ചേർത്തു.
അതേസമയം, ഓണറേറിയം അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആശവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരം 69-ാം ദിവസത്തിലെത്തി. സമാന്തരമായി നടക്കുന്ന ആശവര്‍ക്കര്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരം 31-ാം ദിവസത്തിലേക്കും.