Government releases general norms for Women Safety Scheme

'സ്ത്രീ സുരക്ഷാ പദ്ധതിക്ക്' പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ : 35-60നിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കും | Government

ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്.
Published on

തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ പൊതു മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി. നിലവിൽ മറ്റ് സഹായങ്ങൾ ലഭിക്കാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്.(Government releases general norms for Women Safety Scheme)

സംസ്ഥാനത്ത് സ്ഥിരതാമസമുള്ളവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ഗുണഭോക്താവ് മരണപ്പെട്ടാൽ അതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകർ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ ആകാത്തവരും, അന്ത്യോദയ അന്നയോജന (AAY - മഞ്ഞ കാർഡ്) അല്ലെങ്കിൽ മുൻഗണനാ വിഭാഗം (PHH - പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്നവരുമായ 35 നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾ ആയിരിക്കണം.

പ്രായപരിധി കടക്കുന്ന ദിവസം മുതൽ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനത്ത് സ്ഥിരതാമസമുള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയുടെ പ്രതിമാസ ആനുകൂല്യം 1000/- രൂപ ആയിരിക്കും.

വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ തുടങ്ങിയ സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷനുകൾ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള പെൻഷനുകൾ, ഇ.പി.എഫ്. പെൻഷനുകൾ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസ്, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സ്ഥിരം/കരാർ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകും. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ എന്നിവ നീല, വെള്ള റേഷൻ കാർഡുകൾ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകും.

ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. എല്ലാ ഗുണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകേണ്ടതാണ്.

ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാൻഡ് ചെയ്യപ്പെടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയുടെ അഭാവത്തിൽ വയസ്സ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്നും ഇത്തരത്തിൽ കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്. ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്.

Times Kerala
timeskerala.com