

തിരുവനന്തപുരം: ഒരു വർഷത്തിനിടെ അഞ്ച് ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതിയിൽ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.(Government has not taken a decision on this matter, KB Ganesh Kumar on Motor Vehicle laws amendment)
കേന്ദ്ര ഭേദഗതികൾ ലഘൂകരിക്കുന്നതിനെക്കുറിച്ച് പഠിച്ച ശേഷം മാത്രമേ തീരുമാനമുണ്ടാകൂ. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ട്രാൻസ്പോർട്ട് കമ്മീഷണറുമായി മന്ത്രി ചർച്ച നടത്തും. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂ എന്നും മന്ത്രി പറയുന്നു. മോട്ടോർ വാഹന നിയമത്തിലെ പട്ടികയിലുള്ള 24 നിയമലംഘനങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണം ഒരു വർഷത്തിനുള്ളിൽ നടത്തിയാൽ ലൈസൻസ് റദ്ദാക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട് എന്ന് നിയമത്തിൽ പറയുന്നു.
ആവർത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റമോ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോ നൽകില്ല. പിഴയടക്കാൻ 45 ദിവസത്തെ സാവകാശം നൽകും. അതിന് ശേഷവും കുടിശ്ശിക വരുത്തിയാൽ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് ഉടമയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണം.