തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിൽ, കെ.എം. മാണി ഫൗണ്ടേഷന് കെട്ടിടം നിർമ്മിക്കാൻ തിരുവനന്തപുരം കവടിയാർ വെള്ളയമ്പലം മേഖലയിൽ 25 സെന്റ് ഭൂമി സർക്കാർ അനുവദിച്ചു. വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയാണിത്.(Government allocates land in Kowdiar to KM Mani Foundation)
30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നത്. അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനോ, ഉപപാട്ടത്തിന് നൽകാനോ പാടില്ല. നിശ്ചിത ഉപാധികളോടെയാണ് റവന്യൂ വകുപ്പ് ഭൂമി കൈമാറിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി തലശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയാണ് അനുവദിച്ചത്. പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായാണ് ഈ സ്ഥലം വിട്ടുനൽകിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ അതികായനാണ് കെ.എം. മാണി. പാലാ നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ നിയമസഭയിലെത്തി.
25 വർഷത്തോളം മന്ത്രിയായിരുന്ന അദ്ദേഹം ഏറ്റവും കൂടുതൽ ബജറ്റുകൾ (13 ബജറ്റുകൾ) അവതരിപ്പിച്ച റെക്കോർഡും സ്വന്തം പേരിലാക്കി. കാൽ നൂറ്റാണ്ടോളം നിയമമന്ത്രിയായിരുന്നു. കൂടാതെ ആഭ്യന്തരം, റവന്യൂ, ധനകാര്യം, ജലസേചനം തുടങ്ങി നിരവധി പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.