10 ലക്ഷത്തിൽ കുറയാതെ നഷ്ടപരിഹാരം, മൃതദേഹം സർക്കാർ ചിലവിൽ നാട്ടിലെത്തിക്കും: വാളയാർ ആൾക്കൂട്ടക്കൊലയിൽ കുടുംബത്തിൻ്റെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ | Walayar mob lynching

വിമാനമാർഗം മൃതദേഹം നാട്ടിൽ എത്തിക്കും
Government accepts demands of family in Walayar mob lynching case
Updated on

പാലക്കാട്: വാളയാറിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി റാം നാരായണന്റെ ബന്ധുക്കളുമായി മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച വിജയിച്ചു. കുടുംബം മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിന് മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരമായി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകി.(Government accepts demands of family in Walayar mob lynching case)

മൃതദേഹം എംബാം ചെയ്ത ശേഷം സർക്കാർ ചെലവിൽ വിമാനമാർഗം ഛത്തീസ്ഗഡിലെത്തിക്കും. റാം നാരായണന്റെ ഭാര്യയെയും മക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കാനുള്ള സൗകര്യവും സർക്കാർ ഒരുക്കും. കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.

തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ, മരിച്ച റാം നാരായണന്റെ ഭാര്യ ലളിത, കുട്ടികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം. സംഭവത്തിന് പിന്നിൽ സംഘപരിവാർ ക്രിമിനലുകളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു. മന്ത്രി എം ബി രാജേഷും ഇതേ കാര്യം ആവർത്തിച്ചിരുന്നു.

സംഭവത്തിൽ പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളം പോലുള്ള ഒരു പരിഷ്കൃത സമൂഹത്തിന് ഇത്തരം പ്രവൃത്തികൾ വലിയ കളങ്കമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. പാലക്കാട് എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിച്ചുവരികയാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകി. ഇത്തരം വിദ്വേഷ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കൊല്ലപ്പെട്ട റാം നാരായണൻ നേരിട്ടത് മണിക്കൂറുകൾ നീണ്ട സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മൃതദേഹത്തിൽ തല മുതൽ കാൽ വരെ നാൽപ്പതിലേറെ മുറിവുകളുണ്ട്. വടികൊണ്ടുള്ള അടിയേറ്റ് പുറംഭാഗം തകർന്ന നിലയിലായിരുന്നു. മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. തലയ്ക്കേറ്റ മാരകമായ പരിക്കിനെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്.

കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ മർദ്ദനം നടത്തിയത്. തടയാൻ വന്നവരെപ്പോലും ഭീഷണിപ്പെടുത്തിയാണ് പ്രതികൾ അക്രമം തുടർന്നത്. അറസ്റ്റിലായ അഞ്ച് പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഇതിൽ ഒന്നാം പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15-ലധികം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് കണ്ടെത്തി.

Related Stories

No stories found.
Times Kerala
timeskerala.com