
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം. വെള്ളിയാഴ്ച രാവിലെ കുത്തനെയിടിഞ്ഞ സ്വർണവില, ഉച്ചതിരിഞ്ഞുള്ള വ്യാപാരത്തിൽ വീണ്ടും ഉയർന്നു. ഇസ്രായേൽ-ഹമാസ് സമാധാന കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞതാണ് രാവിലെ കേരളത്തിലും വില കുറയാൻ കാരണമായത്. എന്നാൽ, ഉച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ വില വർധിച്ചതോടെയാണ് സംസ്ഥാനത്തും വില കൂടിയത്.22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340 രൂപയായി. പവന് 1040 രൂപ കൂടി 90, 720 രൂപക്കാണ് ഉച്ചതിരിഞ്ഞ് വിൽപ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കൂടി 9325, 14 കാരറ്റ് 7255, 9 കാരറ്റ് 5670 എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 167 ആയി.
വിലയിടിഞ്ഞ ശേഷം വർദ്ധനവ്
ഇന്ന് രാവിലെ റെക്കോർഡ് വിലയിൽനിന്ന് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞതാണ് രാവിലെ വില കുറയാൻ കാരണം.
കഴിഞ്ഞ ദിവസത്തെ വില
വ്യാഴാഴ്ച ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായിരുന്നു വില. പവന് 160 രൂപയുടെ വർധനവ് രേഖപ്പെടുത്തി 91,040 രൂപയായിരുന്നു വില. ഈ വർഷം മാത്രം സ്വർണവിലയിൽ 54% വർധനയാണ് ഉണ്ടായിട്ടുള്ളത്.