കൊച്ചി: സ്വർണ്ണ വിലയിൽ വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് പവന് 1,680 രൂപ ഉയർന്ന് വില 93,710 രൂപയായി. ഗ്രാമിൻ്റെ വിലയാകട്ടെ 210 രൂപ വർധിച്ച് 11,715 രൂപയുമായി. ഒരാഴ്ചയ്ക്കിടെ പവൻ്റെ വിലയിൽ 4,640 രൂപയാണ് വർധിച്ചത്. നവംബർ അഞ്ചിന് 89,080 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിൻ്റെ വില.(Gold prices hit record high again, Want to know today's rate?)
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സിൽ (MCX) പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിൻ്റെ വില ₹1,26,935 രൂപയായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് $4,209.35 ഡോളർ നിലവാരത്തിലാണ്.
രാജ്യത്ത് സ്വർണ്ണവില നിശ്ചയിക്കപ്പെടുന്നത് പ്രധാനമായും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളെ ആശ്രയിച്ചാണ്. ആഗോളതലത്തിൽ സ്വർണ്ണത്തിന് സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ വിലയിൽ പ്രതിഫലിക്കാറുണ്ട്.
ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത, കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ ശേഖരണം എന്നിവ അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ മാറ്റങ്ങൾ വരുത്തും. സ്വർണ്ണം ഇറക്കുമതി ചെയ്യുന്നത് ഡോളറിലാണ്. അതിനാൽ, ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം കുറഞ്ഞാൽ (വിനിമയ നിരക്ക് ഉയർന്നാൽ), ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന് കൂടുതൽ രൂപ നൽകേണ്ടി വരും. ഇത് ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമാകും.
സർക്കാർ സ്വർണ്ണ ഇറക്കുമതിക്ക് ചുമത്തുന്ന നികുതിയാണ് മറ്റൊരു പ്രധാന ഘടകം. തീരുവ വർദ്ധിപ്പിക്കുമ്പോൾ സ്വർണ്ണത്തിന്റെ ആഭ്യന്തര വില ഉയരും. ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ, ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നു.