
ഇടുക്കി: സ്വർണം പണയംവെച്ചു കിട്ടിയ പണം ആഭിചാരക്രിയകൾക്ക് ഉപയോഗിച്ചെന്ന മകന്റെ പരാതിയിൽ മാതാവ് അറസ്റ്റിൽ. സൈനികനായ മകൻ അഭിജിത്തിന്റെ പരാതിയിൽ അമ്മ പഴയചിറയിൽ ബിൻസി ജോസിനെയാണ് പോലീസ് പിടികൂടിയത്.
ഇടുക്കി അച്ഛൻകാനത്താണ് വിചിത്രമായ കേസ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.അഭിജിത്തിന്റെ
ഭാര്യയുടെ 14 പവൻ സ്വർണവും സഹോദരിയുടെ 10 പവനും അറിയാതെ ലോക്കറിൽ നിന്ന് എടുത്ത് ബിൻസി പണയം വെച്ചിരുന്നു.
ഈ പണം ഉപയോഗിച്ച് ബിൻസി ആഭിചാരക്രിയകൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
സമീപവാസികളിൽ നിന്നും ഇവർ പണം കടം വാങ്ങിയിരുന്നു. മറ്റുള്ളവരുടെ ആഭരണങ്ങൾ വാങ്ങി പണയം വെയ്ക്കുകയും ചെയ്തു. ആഭിചാരങ്ങളിൽ ഏർപ്പെടുന്നവരുടെ അടുത്ത് സ്ഥിരമായി ബിൻസി പോയിരുന്നതായും കണ്ടെത്തി.
നാട്ടിൽ കടബാധ്യത കൂടിയതോടെ ആളുകൾ വീട്ടിലേക്ക് വരാൻ തുടങ്ങി. ഇതേ തുടർന്നാണ് കുടുംബം ബിൻസിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് അറിയുന്നത്. ആദ്യഘട്ടത്തിൽ സ്വർണമെടുത്തതായി ബിൻസി വീട്ടുകാരോട് സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് കുറ്റം സമ്മതിച്ചു.
തുടർന്നുണ്ടായ തർക്കത്തത്തിന് പിന്നാലെ ബിൻസി ഒളിവിൽപോയി. വണ്ടിപ്പെരിയാറിൽ ആഭിചാരക്രിയ നടത്തുന്ന ഒരാളുടെ അടുത്ത് ഇവർ എത്തിയിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് ബിൻസിയെ പിടികൂടിയത്. ഇവരുടെ സുഹൃത്ത് അംബികയും അറസ്റ്റിലായിട്ടുണ്ട്.