തൃശൂര്‍: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗുരുവായൂർ ഗോകുൽ (35) ചരിഞ്ഞു. ശ്വാസതടസത്തെ തുടർന്ന് കൊമ്പൻ ചികിത്സയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.രണ്ടു വയസുള്ളപ്പോഴാണ് കര്‍ണാടകയില്‍ നിന്ന് ഗോകുല്‍ ഗുരുവായൂരപ്പ സന്നിധിയില്‍ എത്തുന്നത്.
എറണാകുളം ചുള്ളിക്കൽ അറയ്ക്കൽ വീട്ടിൽ എ.എസ്. രഘുനാഥൻ 1994 ജനുവരി ഒമ്പതിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ആനയാണിത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ഗോകുൽ വളരെ ക്ഷീണിതനായിരുന്നു.കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ഗജവീരനായിരുന്നു ഗുരുവായൂർ ഗോകുൽ. ഗജവീരന് ദേവസ്വം അന്തിമോപചാരമേകി. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ പുഷ്പചക്രം അർപ്പിച്ചു.