പത്തനംതിട്ട : യഥാർത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്ന് ഭഗവദ്‌ഗീതയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും, അവരെ തിരിച്ചറിയാൻ വിഷമം ഇല്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം പമ്പയിലെ ആഗോള അയ്യപ്പ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നുവെന്നത് കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.(Global Ayyappa Sangamam in Sabarimala)
ഭഗവദ്ഗീതയുടെ 12-ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണ് ഇതുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ എവ ച' എന്ന് തുടങ്ങുന്ന ഭാഗത്തെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
അതിൻ്റെ അർഥം ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആയിരിക്കും ഭക്തൻ എന്നാണ് എന്നും പിണറായി വ്യക്തമാക്കി.
സർക്കാർ ക്ഷേത്ര വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ല എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ദേവസ്വം ബോർഡിൻ്റെ വരുമാനം കൈക്കലാക്കുന്നു എന്നുള്ള വ്യാജ പ്രചാരണം നടക്കുന്നുണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഒരു പൈസ പോലും എടുക്കുന്നില്ല എന്നും, ദേവസ്വം ബോർഡിന് അങ്ങോട്ട് പണം നൽകുകയാണെന്നും പിണറായി ഉറപ്പിച്ച് പറഞ്ഞു. അതിനാലാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാകാത്തത് അത് കൊണ്ടാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ ശബരിമല മാസ്റ്റർ പ്ലാൻ ആരംഭിച്ച 2011-2012 മുതല്‍ നാളിതുവരെ 148.5 കോടിയോളം രൂപ ചിലവഴിച്ചിട്ടുണ്ടെന്നും, ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം ചിലവഴിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി
പമ്പയിൽ ആഗോള അയ്യപ്പ സംഗമം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സംഗമ വേദിയിൽ എത്തിയത് രാവിലെ 9.30ഓടെയാണ്.സംഗമത്തിന് തിരി തെളിയിച്ചത് തന്ത്രിയാണ്. മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി വി എൻ വാസവൻ സ്വീകരിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിലാണ് വേദിയിലേക്ക് എത്തിയത്. ഉദ്‌ഘാടന സെഷൻ 11.30 വരെയാണ്. രജിസ്‌ട്രേഷൻ നടപടികൾ രാവിൽ 6 മുതൽ ആരംഭിച്ചിരുന്നു. പമ്പാ തീരത്തും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യത്തേത് ശബരിമല മാസ്റ്റർ പ്ലാൻ സംബന്ധിച്ചതാണ്. ഇത് അവതരിപ്പിക്കുന്നത് ജയകുമാര്‍ ഐഎഎസ് ആണ്. പരിപാടിയിൽ മൂവായിരത്തിലേറെ ആളുകൾ പങ്കെടുക്കും. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും പരിപാടി ബഹിഷ്‌കരിച്ചു. തമിഴ്‌നാട് സർക്കാർ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. ശബരിമല വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ സ്ഥലമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.ശബരിമലയ്ക്ക് അതിൻറേതായ ഐതിഹ്യം ഉണ്ടെന്നും, അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരി ഒരു തപസ്വിനിയായിരുന്നു, ഗോത്രസമൂഹത്തില്‍നിന്നുള്ള തപസ്വിനി ആയിരുന്നു എന്നും പിണറായി കൂട്ടിച്ചേർത്തു. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്മാർ അതുവഴി വരുന്നത് കാത്തിരുന്ന ശബരിയുടെ പേരിലാണു ആ സ്ഥലം അറിയപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ പ്രാർത്ഥന ഗീതം ആലപിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് സ്വാഗത പ്രസംഗവും, മന്ത്രി വി എൻ വാസവൻ അധ്യക്ഷ പ്രസംഗവും നടത്തി. തമിഴ്നാട് മന്ത്രിമാരായ പി.കെ.ശേഖർബാബു, പളനിവേൽ ത്യാഗരാജൻ, കേരളത്തിൽ നിന്നുള്ള മന്ത്രിമാർ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുക്കാൻ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ്.