തിരുവനന്തപുരം : സ്വർണപാളി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.കട്ട മുതൽ സംരക്ഷിക്കാനുളള കവചമായിരുന്നു ആഗോള അയ്യപ്പ സംഗമം നടത്തിയത്. സ്വർണം ചെമ്പാകുന്ന മായിക വിദ്യ പിണറായി ഭരണത്തിൽ മാത്രമേ നടക്കൂ. വിഷയത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
സ്വാമിയേ ശരണമയ്യപ്പ എന്ന് മര്യാദയ്ക്ക് വിളിക്കാൻ അറിയാത്തവരാണ് അയ്യപ്പ സംഗമം നടത്തിയത്. ഭക്തരെ വേദനിപ്പിച്ച സർക്കാരാണിത്. ഇപ്പോൾ സ്വർണപ്പാളി മാത്രമേ പോയുള്ളു. ഇനി അയ്യപ്പൻ തന്നെ അവിടെയുണ്ടാകുമോ എന്നറിയണമെന്ന് കെസി വേണുഗോപാൽ പരിഹസിച്ചു.
ആരാണ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കും. യുവതി പ്രവേശന വിധി വന്നപ്പോൾ വിമാനത്തിൽ നിന്നിറങ്ങിയ ഉടൻ പ്രതികരിച്ചു. സ്വർണപ്പാളി വിഷയത്തിൽ ഇത്രയും ദിവസമായിട്ടും എന്താണ് മിണ്ടാത്തതെന്ന് അദേഹം ചോദിച്ചു.