മലപ്പുറം: പെരിന്തൽമണ്ണയ്ക്ക് സമീപം കരിങ്കല്ലത്താണിയിലെ ഹോട്ടലിൽ മന്തി കഴിക്കാനെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ മോഷ്ടാക്കളാണെന്ന പേരിൽ പ്രചരിപ്പിച്ചവർക്കെതിരെ പരാതി. കരിങ്കല്ലത്താണി, പട്ടാമ്പി, നിലമ്പൂർ സ്വദേശികളായ പെൺകുട്ടികളാണ് അപമാനിക്കപ്പെട്ടതിനെ തുടർന്ന് പോലീസിൽ അഭയം തേടിയത്.(Girls who came to eat were portrayed as thieves, Complaint against false propaganda)
സുഹൃത്തുക്കളായ പെൺകുട്ടികൾ കരിങ്കല്ലത്താണിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി. ഇതിനിടെ ഫോൺ ചെയ്യാൻ പുറത്തിറങ്ങിയ ഒരു പെൺകുട്ടി സമീപത്തെ വീടിന് മുന്നിൽ നിന്ന് സംസാരിച്ച ശേഷം തിരികെ ഹോട്ടലിലെത്തി. ഭക്ഷണം കഴിച്ച ശേഷം ഇവർ മടങ്ങുകയും ചെയ്തു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച്, കൂടെ മോഷ്ടാക്കളാണെന്ന സന്ദേശവും ചേർത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടികളുടെ ചിത്രങ്ങൾ സഹിതമാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വ്യക്തിക്കെതിരെയും, സിസിടിവി ദൃശ്യങ്ങൾ നൽകിയ ഹോട്ടൽ ഉടമയ്ക്കെതിരെയും കർശന നടപടി വേണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടു. വ്യാജ പ്രചാരണം കാരണം പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക വിഷമത്തിലാണെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു.