തിരുവനന്തപുരം : വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു.പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തി.
ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചന പ്രതിയെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നിയോഗിച്ച സമിതിയും അര്‍ച്ചനയും പ്രതിയും മാത്രമാണ് പരേഡില്‍ പങ്കെടുത്തത്.
തിരിച്ചറിയല്‍ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാള്‍ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുക്കും. ആക്രമണത്തില്‍ പരുക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നവംബര്‍ രണ്ടിന് കേരള എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേക്കു ചവിട്ടി വീഴ്ത്തിയത്.