ആലപ്പുഴ: അരൂർ-തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമ്മാണ മേഖലയിലുണ്ടായ വൻ അപകടത്തെ തുടർന്ന് ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുലർച്ചെയോടെ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ തകർന്ന് വീഴുകയായിരുന്നു.(Girder accident, One person dies tragically in Alappuzha )
ഈ ദുരന്തത്തിൽ വാൻ ഡ്രൈവർ മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ ഏകദേശം 2.30-ഓടെയാണ് അപകടം സംഭവിച്ചത്. പാലത്തിനായി സ്ഥാപിക്കുന്നതിനിടെയാണ് ഗർഡറുകൾ തകർന്നുവീണത്. മുട്ട കയറ്റിവന്ന പിക്കപ് വാൻ രണ്ട് ഗർഡറുകൾക്കടിയിൽപ്പെട്ടുപോയ നിലയിലാണ്. വീണ ഗർഡറുകളിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായും വാനിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ദേശീയപാത 66-ൽ (NH 66) ഈ മേഖലയിൽ ഗതാഗതം പൂർണ്ണമായും വഴിതിരിച്ച് വിടുകയാണ്. ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. ചേർത്തല എക്‌സ്‌റേ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി തിരിഞ്ഞുപോകണം.
എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് ഉള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി തിരിഞ്ഞ് പോകേണ്ടതാണ്. ഗർഡറുകൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ ശ്രമം തുടരുകയാണ്. യാത്രക്കാർ സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു.