കൊച്ചി: തേവര കോന്തുരുത്തിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വീട്ടുടമസ്ഥനായ ജോർജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.(George confessed to the crime, collapsed while trying to dispose of the body, police say)
ചോദ്യം ചെയ്യലിൽ ജോർജ്ജ് കൊലപാതകം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. കൊലപാതകം നടന്ന വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
വീടിനുള്ളിൽ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ജോർജ്ജ് വഴിയിൽ തളർന്നു വീഴുന്നത്. ഈ സമയത്താണ് ശുചീകരണത്തൊഴിലാളികൾ ചാക്കിൽ പൊതിഞ്ഞ മൃതദേഹത്തിന് സമീപം ഇദ്ദേഹത്തെ കണ്ടത്. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ് എന്നാണ് വിവരം. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, വീട്ടുടമസ്ഥൻ ജോർജ്ജ് കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ജോർജ്ജ് സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഈ സമയം വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല.
പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ്ജ്, മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അർദ്ധരാത്രിയോടെ കൊലപാതകം നടന്ന ശേഷം, മൃതദേഹം ചാക്കിൽ കെട്ടി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ജോർജ്ജ് തളർന്നു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ സമീപത്തുവെച്ച് കണ്ടെത്തിയത്.
കൊല്ലപ്പെട്ട യുവതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും വ്യക്തമായിട്ടില്ല. എന്നാൽ, ഇവർ എറണാകുളം സ്വദേശിനിയാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന്റെ കാരണം, യുവതിയും ജോർജ്ജും തമ്മിലുള്ള ബന്ധം എന്നിവ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. സൗത്ത് എ.സി.പി. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകളും തെളിവെടുപ്പുകളും നടന്നു വരുന്നു.
അർദ്ധരാത്രിയോടുകൂടി വീടിനുള്ളിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ജോർജ്ജ് കുടുംബസമേതമാണ് ഇവിടെ താമസിച്ചിരുന്നത്. പുലർച്ചെ നാലരയോടെ ജോർജ്ജ് തൊട്ടടുത്ത കടകളിൽ ചെന്ന് ചാക്ക് അന്വേഷിച്ചു. പട്ടിയോ പൂച്ചയോ ചത്തുകിടക്കുന്നു, അത് മറവ് ചെയ്യാൻ വേണ്ടിയാണ് എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. അയൽവാസികളും ഇയാൾ ചാക്ക് തിരക്കി നടന്നിരുന്നുവെന്ന് പോലീസിന് മൊഴി നൽകി.
ഇന്ന് രാവിലെയാണ് വളരെ തിരക്കേറിയ സ്ഥലമായ കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയിൽ ചാക്കിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് പ്രദേശത്തെത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിലായിരുന്ന ജോർജ്ജിനെയും ആദ്യം കണ്ടത്.
ആളുകൾ എത്തിയപ്പോൾ തന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ജോർജ്ജ് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികൾ കൗൺസിലറെയും കൗൺസിലർ പോലീസിനെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.