ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ (G Sudhakaran slams CPM). നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ‘വെള്ളത്തിൽ വീണ നനഞ്ഞ കോഴി’യുടെ അവസ്ഥയിലാണെന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ എംഎൽഎ office ഉദ്ഘാടന വേളയിൽ സംസാരിക്കവേയാണ് പാർട്ടിയെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കുന്ന തുറന്നുപറച്ചിലുകൾ അദ്ദേഹം നടത്തിയത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള നിയമസഭയിലെ മറ്റ് സിപിഎം നേതാക്കളുടെ പ്രകടനത്തെയും സുധാകരൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. “സഭയിൽ പ്രതിപക്ഷ നേതാവ് നനഞ്ഞ കോഴിയെപ്പോലെയാണ്. ഭരണപക്ഷത്തിന്റെ നീക്കങ്ങൾക്ക് എഴുന്നേറ്റ് നിന്ന് ശക്തമായി മറുപടി പറയാൻ സഭയിൽ ഇപ്പോൾ ഇടതുപക്ഷത്ത് ആരുമില്ല. മുൻ ധനമന്ത്രി കെ.എ.ൻ. ബാലഗോപാലിന് സഭയിൽ ഇപ്പോൾ മിണ്ടാട്ടമില്ല. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സംസാരിക്കാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. തോമസ് ഐസക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞേനെ. ഇപ്പോഴത്തെ സഭയിലെ പാർട്ടിയുടെ പ്രകടനത്തിൽ എനിക്ക് വലിയ സങ്കടം തോന്നുന്നുണ്ട്,” ജി. സുധാകരൻ പറഞ്ഞു.
“ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ല, വലത്തോട്ട് മുണ്ടുടുത്താൽ വലതുപക്ഷവും ആകില്ല,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന് സമൂഹത്തിലുള്ള വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും അടുത്തകാലത്തൊന്നും പാർട്ടി നന്നാകാൻ പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സിപിഎമ്മിൽ നിലവിൽ ജനങ്ങൾക്ക് അംഗീകാരമുള്ള യുവജന നേതാക്കളാരും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും സുധാകരൻ പരാമർശിച്ചു. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇപ്പോൾ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സുവർണ്ണ കാലഘട്ടമാണെന്നും ഊന്നുവടിയിൽ നടക്കുന്ന സിപിഎം ആണ് കോൺഗ്രസ് ചെളിക്ക്കുണ്ടിനാണെന്ന് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മുതിർന്ന നേതാവിന്റെ ഈ പരസ്യ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

