തിരുവനന്തപുരം: ആർ.എസ്.പി. നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരദാന വേദിയിൽ സി.പി.എം. നേതാവ് ജി. സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരസ്പരമുള്ള പ്രശംസകളും രാഷ്ട്രീയ വിഷയങ്ങളിലെ തുറന്നുപറച്ചിലുകളും ചടങ്ങിനെ ശ്രദ്ധേയമാക്കി.(G Sudhakaran and VD Satheesan praises each other)
ജി. സുധാകരനെ 'തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയും' എന്നാണ് വി.ഡി. സതീശൻ വിശേഷിപ്പിച്ചത്. "ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല," ജി. സുധാകരന് അവാർഡ് നൽകുക എന്ന് പറഞ്ഞാൽ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്റെ പ്രശംസകൾക്ക് മറുപടി നൽകിയ ജി. സുധാകരൻ, പ്രതിപക്ഷ നേതാവിനെ 'പ്രഗത്ഭനായ നേതാവ്' എന്ന് വിശേഷിപ്പിച്ചു. "കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്താൽ എന്താണ് പ്രശ്നം?" എന്ന് അദ്ദേഹം ചോദിച്ചു.
"പാർട്ടി മെമ്പർമാരാണ് സി.പി.എമ്മിന്റെ സൈന്യം, അല്ലാതെ സൈബർ സേനയല്ല." കമന്റ് ബോക്സ് അടച്ചുവെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി.യുടെ വളർച്ചയെ ആശ്രയിച്ചിരിക്കും കേരളത്തിൽ സി.പി.എം.-കോൺഗ്രസ് സഖ്യം നിലവിൽ വരുന്നതെന്നും സുധാകരൻ പുരസ്കാര വേദിയിൽ പറഞ്ഞു.
നേരത്തെ വി.ഡി. സതീശനെ പ്രശംസിച്ചു സംസാരിച്ചതിൽ ജി. സുധാകരനെതിരെ സി.പി.എം. അണികളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. "വേറെ പാർട്ടിയിൽ പോകണമെങ്കിൽ അന്തസ്സായി പറഞ്ഞിട്ട് പോകുമെന്നും" അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.