
ആലപ്പുഴ : പാർട്ടിക്കായി ഇനി പ്രചാരണത്തിനില്ല എന്ന് പറഞ്ഞ് മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മന്ത്രി സജി ചെറിയാനെതിരെ അദ്ദേഹം വീണ്ടും വിമർശനങ്ങൾ ആവർത്തിച്ചു. (G Sudhakaran against CPM leaders)
വസ്തുതാവിരുദ്ധമായ കാര്യമാണ് നേതാക്കൾ പറയുന്നതെന്നും, തന്നെ കഴിഞ്ഞ 5 വർഷമായി ഒരു പാർട്ടി പരിപാടിക്കും വിളിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് എന്നും, അധികാരമോഹമെന്നും പാർലമെന്‍ററി മോഹമെന്നും പ്രചരിപ്പിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
ജില്ലാ സെക്രട്ടറി നാസറിനും എച്ച് സലാമിനും എതിരെയും സുധാകരൻ വിമർശനം ഉന്നയിച്ചു. സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനം നടത്തിയെന്നും, ഇവരൊക്കെ സൈബർ പോരാളികൾ അല്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. താൻ നാസറിന്റെ കീഴിലെ ബ്രാഞ്ചിൽ പ്രവർത്തിക്കുന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമല്ലേ എന്ന് ചോദിച്ച അദ്ദേഹം, സൈബർ അക്രമണത്തിനെതിരെ നടപടി എടുക്കേണ്ടവർ എന്നെ ഉപദേശിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ജി സുധാകരന് എതിരായ CPM പാർട്ടി രേഖ പുറത്ത്
മുതിർന്ന സി പി എം നേതാവ് ജി സുധാകരനെതിരെയുള്ള അച്ചടക്ക നടപടിയുടെ സി പി എം പാർട്ടി രേഖ പുറത്തായി. അദ്ദേഹം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് ഇതിൽ പറയുന്നു. ഫണ്ട് തന്നിഷ്ട പ്രകാരം വിനിയോഗിച്ചു എന്നതടക്കമുള്ള ഗുരുതരമായ പരാമർശങ്ങളും ഇതിലുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ ഉയർന്ന അച്ചടക്ക നടപടി വേണം എന്നായിരുന്നുവെങ്കിലും, ദീർഘകാല സേവനം പരിഗണിച്ച് പരസ്യ ശാസനയിൽ ഒതുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജി സുധാകരനെതിരെ പരാതികൾ ഉയർന്നതിനാൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കെജെ തോമസ്, എളമരം കരീം എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട പാർട്ടി രേഖയാണ്.