കോഴിക്കോട്: സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടന്ന താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്‍റ് പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സുരക്ഷയിൽ പ്ലാൻ്റ് പ്രവർത്തനം നേരിയ അളവിൽ പുനരാരംഭിച്ചത്. അതേസമയം, സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.(Fresh Cut Plant partially resumes operations, Prohibitory order continues in the area)
ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പുറപ്പെടുവിച്ച നിരോധനാജ്ഞ നവംബർ 13 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) 163-ാം വകുപ്പ് പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നിരോധനാജ്ഞ ബാധകമായ പ്രദേശങ്ങൾ പ്ലാൻ്റിൻ്റെ 300 മീറ്റർ ചുറ്റളവ്, പ്ലാൻ്റിനും അമ്പായത്തോട് ജംഗ്ഷനും ഇടയിലെ റോഡിൻ്റെ ഇരുവശത്തുമുള്ള 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷൻ്റെ 100 മീറ്റർ ചുറ്റളവ് എന്നിവയാണ്.
ഈ പ്രദേശങ്ങളിൽ നാലോ അതിലധികമോ ആളുകൾ ഒരുമിച്ചു കൂടുന്നതിനോ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനോ വിലക്കുണ്ട്. പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ പ്രതിഷേധക്കാർ കൂടുതൽ സംഘർഷമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് നിരോധനാജ്ഞ നീട്ടിയതെന്നാണ് സൂചന.