fake m parivahan app

എം-പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ് ; റിട്ട. ഉദ്യോഗസ്ഥന് നഷ്ടമായത് 98,000 രൂപ

പട്ടികജാതി വകുപ്പില്‍ നിന്ന് വിരമിച്ച കാക്കനാട് സ്വദേശി അന്‍വറിന്റെ പണമാണ് നഷ്ടമായത്.
Published on

കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ എം-പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. വ്യാജ സന്ദേശത്തിൽ റിട്ട. ഉദ്യോഗസ്ഥനായ കാക്കനാട് സ്വദേശിക്ക് നഷ്ടമായത് 98,000 രൂപ.കാറിന്റെ പേരില്‍ പിഴ ചുമത്തിയുള്ള ചെലാന്‍ വഴി പട്ടികജാതി വകുപ്പില്‍ നിന്ന് വിരമിച്ച കാക്കനാട് സ്വദേശി അന്‍വറിന്റെ പണമാണ് നഷ്ടമായത്.

അന്‍വറിന്റെ വാട്‌സാപ്പിലേക്ക് പരിവാഹന്റെ വ്യാജ ലോഗോയും പേരും അടക്കമുള്ള സന്ദേശമാണ് എത്തിയത്.അന്‍വറിന്റെ മകന്‍ കാറുമായി വിനോദയാത്ര പോയതിനാല്‍ ഫോണിൽ വന്ന സന്ദേശം പെട്ടന്ന് വിശ്വസിച്ചു. ഉടൻ തന്നെ അന്‍വര്‍ സന്ദേശത്തിനോടൊപ്പം വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു. പിന്നാലെ അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായി 98,000 രൂപ പിന്‍വലിച്ചതായി ബാങ്കിൽ നിന്നും അറിയിപ്പ് വന്നു. തുടർന്ന് താൻ തട്ടിപ്പിനിരയായ വിവരം മനസിലാകുന്നത്.

പരാതിയുമായി കാക്കനാട് സൈബര്‍ പോലീസിനെ സമീപിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ കൊച്ചി നഗരത്തിലും പരിസര പ്രദേശത്തുമായി ഇരുപതോളം പേര്‍ ഇത്തരം തട്ടിപ്പിനിരയായതായി അറിയുന്നത്.

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെലാന്‍ എന്ന വ്യാജേന മെസേജുകളും വാട്സാപ് സന്ദേശങ്ങളും ലഭിച്ചവര്‍ക്കാണ് പണം നഷ്ടമായത്.

എന്നാല്‍, എം-പരിവാഹന് ഇത്തരത്തില്‍ എപികെ ഫയല്‍ ഇല്ലെന്നും പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവ വഴി മാത്രമേ പരിവാഹന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ എന്നും അധികൃതര്‍ പറഞ്ഞു.ഒറ്റനോട്ടത്തില്‍ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തില്‍ ചെലാന്‍ നമ്പര്‍ 14 അക്കമാണ്. എന്നാല്‍, യഥാര്‍ഥ ചെലാനില്‍ 19 അക്കമുണ്ട്. അതുപോലെ നിയമലംഘനങ്ങൾക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്തു പണം അടയ്ക്കാന്‍ പറയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Times Kerala
timeskerala.com