കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ മുൻ ഗവർണർമാരായ പി.എസ്. ശ്രീധരൻപിള്ളയെയും കുമ്മനം രാജശേഖരനെയും മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നു. ഇരുവരും മത്സരരംഗത്തുണ്ടായാൽ കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് മുൻ ഗവർണർമാരുടെ സാന്നിധ്യം ഉണ്ടാകും.(Former governors to contest for BJP ?)
ഗോവ ഗവർണർ പദവി ഒഴിഞ്ഞ ശ്രീധരൻപിള്ള തന്റെ പഴയ തട്ടകമായ ചെങ്ങന്നൂരിലേക്ക് മടങ്ങാനാണ് സാധ്യത. 2016-ൽ ചെങ്ങന്നൂരിൽ ശ്രീധരൻപിള്ള മത്സരിച്ചപ്പോൾ ബിജെപിക്ക് 42,682 വോട്ടുകൾ നേടാൻ കഴിഞ്ഞിരുന്നു. അന്ന് രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസുമായി വെറും 2,215 വോട്ടിന്റെ മാത്രം വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.
നിലവിലെ സാഹചര്യത്തിൽ ശ്രീധരൻപിള്ള മത്സരിച്ചാൽ ചെങ്ങന്നൂർ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടിയും പ്രാദേശിക പ്രവർത്തകരും. മുൻ മിസോറാം ഗവർണറായ കുമ്മനം രാജശേഖരന് വേണ്ടി ആറന്മുള, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളാണ് പരിഗണിക്കുന്നത്. ആറന്മുള വിമാനത്താവള വിരുദ്ധ സമരനായകൻ എന്ന പ്രതിച്ഛായ അദ്ദേഹത്തിന് ഇവിടെ മുതൽക്കൂട്ടാകും. കുമ്മനം കുറച്ചുകാലമായി ഈ മണ്ഡലത്തിൽ സജീവമാണ്.
2016-ൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് അദ്ദേഹം നേടിയ 43,700 വോട്ടാണ് മണ്ഡലത്തിൽ ഒരു ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വോട്ട് വിഹിതം. തദ്ദേശ തിരഞ്ഞെടുപ്പിൽ 30,000-ത്തിന് മുകളിൽ വോട്ടുകൾ നേടിയ 35 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപിയുടെ പദ്ധതി. ഇതിൽ പത്ത് സീറ്റുകളെങ്കിലും വിജയിക്കുക എന്നതാണ് ലക്ഷ്യം.