തിരുവനന്തപുരം: ഏറെ നാളായി സിപിഎം നേതൃത്വവുമായി അകന്നു കഴിഞ്ഞിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ. കോൺഗ്രസ് സമരവേദിയിലെത്തിയാണ് അവർ അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.(Former CPM leader Aisha Potty joins Congress)
കോൺഗ്രസിൽ ചേർന്നതോടെ തനിക്കെതിരെ മ്ലേച്ഛമായ സൈബർ ആക്രമണം ഉണ്ടായേക്കാമെന്നും 'വർഗ്ഗവഞ്ചക' എന്ന് വിളിക്കപ്പെട്ടേക്കാമെന്നും അവർ പറഞ്ഞു. സിപിഎമ്മിലെ ചില 'ഡിസിഷൻ മേക്കേഴ്‌സ്' മാത്രമായിരുന്നു തന്റെ പ്രശ്നം. സാധാരണക്കാരായ സഖാക്കളോട് തനിക്ക് വിരോധമില്ലെന്നും അവർ വ്യക്തമാക്കി.
ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപഴകാൻ മടിക്കുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു. താൻ എന്നും മനുഷ്യ പക്ഷത്തായിരിക്കുമെന്നും കൂട്ടിച്ചേർത്തു. 2006-ൽ ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചുകൊണ്ടാണ് ഐഷ പോറ്റി കൊട്ടാരക്കരയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർന്ന് മൂന്ന് തവണ അവർ കൊട്ടാരക്കരയെ പ്രതിനിധീകരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയായിരുന്ന ഐഷ പോറ്റിയെ മാറ്റി കെ.എൻ. ബാലഗോപാലിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതോടെയാണ് പാർട്ടി നേതൃത്വവുമായി അവർ അകന്നത്. പിന്നീട് കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്നും അവരെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം കൊട്ടാരക്കരയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്തതോടെയാണ് അവർ കോൺഗ്രസിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. കോൺഗ്രസ് ഐഷ പോറ്റിയെ സ്ഥാനാർഥി ആക്കിയേക്കുമെന്നും സൂചനകളുണ്ട്. ഇത് സന്തോഷ നിമിഷമെന്നാണ് വി ഡി സതീശൻ പറഞ്ഞത്.