വയനാട്: വനത്തിനുള്ളിൽ അനുമതിയില്ലാതെ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച ഏഴ് യൂട്യൂബർമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) ഉൾപ്പെടെ ഏഴുപേരെ പ്രതിചേർത്താണ് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.(Forest Department files case against 7 YouTubers for trespassing into forest at night and filming video)
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ചേകാടി പാതയിൽ ഉദയക്കര ഭാഗത്ത് വന്യജീവികൾ നിറഞ്ഞ റിസർവ് വനത്തിനുള്ളിലൂടെ അഞ്ച് ബൈക്കുകളിലായി എത്തിയ സംഘം അനുമതിയില്ലാതെ യാത്ര ചെയ്യുകയും റീൽസ് ചിത്രീകരിക്കുകയുമായിരുന്നു.
ചിത്രീകരിച്ച വീഡിയോ യൂട്യൂബർമാർ തങ്ങളുടെ സാമൂഹിക മാധ്യമ പേജിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഈ വീഡിയോ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കർശന നടപടി സ്വീകരിച്ചത്. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വന്യജീവികൾക്ക് ശല്യമാകുന്ന വിധത്തിൽ റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും വീഡിയോ ചിത്രീകരണങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമൻ മുന്നറിയിപ്പ് നൽകി.