തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും ലഹരി വ്യാപനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കെ സി ബി സി രംഗത്ത്. മദ്യത്തിനും ലഹരിക്കുമെതിരെ ശക്തമായ നിലപാടെടുക്കാൻ ആർജ്ജവമുള്ള ഒരു ഭരണകൂടം സംസ്ഥാനത്തുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന സർക്കുലർ കുർബാന മധ്യേ പള്ളികളിൽ വായിച്ചു.(Flood of liquor shops in the state, KCBC circular against the government read in churches during mass)
രണ്ടാം ഇടതു സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയമാണെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. 2016-ൽ വെറും 29 ബാറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആയിരത്തിലേറെ ബാറുകൾക്ക് അനുമതി നൽകി സർക്കാർ ചരിത്രത്തിൽ ഇടം നേടിയെന്ന് സർക്കുലറിൽ പറയുന്നു.
മദ്യവും ഇതര ലഹരിവസ്തുക്കളും ഇന്ന് വീടുകളിലേക്ക് വരെ വ്യാപിച്ചിരിക്കുന്നു. ഇത് തടയാൻ അധികാരപ്പെട്ടവർ തന്നെ ലഹരിവസ്തുക്കൾ യഥേഷ്ടം വ്യാപിപ്പിക്കാൻ കൂട്ടുനിൽക്കുകയാണെന്നും സഭ ആരോപിച്ചു. ലഹരി തടയേണ്ട സർക്കാർ സംവിധാനങ്ങൾ വെറും പ്രഹസന മീറ്റിംഗുകൾ നടത്തി തലയൂരുകയാണ്. ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും ലൈസൻസുകൾ ഉദാരമാക്കിയതും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മുന്നറിയിപ്പ് നൽകി.

