തിരുവനന്തപുരം: കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശികളുടെ രണ്ട് ട്രോളർ ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പിടികൂടി. വിഴിഞ്ഞത്തിന് സമീപം നടത്തിയ പട്രോളിംഗിനിടെയാണ് തമിഴ്‌നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യൻ, രാമനാഥപുരം സ്വദേശി ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.(Fishing off Kerala coast without documents, 2 Tamil Nadu boats seized by fisheries team)
വിഴിഞ്ഞത്ത് നിന്നും ഏകദേശം ഏഴ് കിലോമീറ്റർ ഉൾക്കടലിലായിരുന്നു ബോട്ടുകൾ മത്സ്യബന്ധനം നടത്തിയിരുന്നത്. പട്രോളിംഗ് സംഘത്തിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബോട്ടുകൾക്ക് ആവശ്യമായ രേഖകളില്ലെന്ന് വ്യക്തമായത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് ബോട്ടിലും 'ധീര' എന്ന വള്ളത്തിലുമായാണ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
സിവിൽ പോലീസ് ഓഫീസർ അനിൽ കുമാർ എ, ലൈഫ് ഗാർഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്‌സൺ ആന്റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവർ പട്രോളിംഗിൽ പങ്കെടുത്തു.