കൊച്ചി: കുമ്പളങ്ങി കല്ലഞ്ചേരി പഞ്ചായത്ത് മത്സ്യകൃഷിക്കായി കരാർ നൽകിയ എട്ട് ഏക്കറോളം വരുന്ന ജലാശയത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങൾ ചത്തുപൊങ്ങി. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. (Fish dies and floats in Kumbalangi, Suspicion that it was poisoned)
വളർച്ചയെത്തിയ കാളാഞ്ചി, കുറ്റിപ്പൂമീൻ, കണമ്പ്, ഞണ്ട് എന്നിവയാണ് വ്യാപകമായി നശിച്ചത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, അംഗം ഗോപി കാരക്കോട് എന്നിവർ സ്ഥലത്തെത്തി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും കുഫോസിലെ വിദഗ്ധരും ജലാശയം പരിശോധിച്ചു.
മത്സ്യങ്ങൾക്ക് രോഗബാധയേറ്റതല്ലെന്ന് പരിശോധനയിൽ വ്യക്തമായി. സമീപത്തുള്ള മറ്റ് ജലാശയങ്ങളിലെ മത്സ്യങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലാത്തതിനാൽ, ഈ കുളത്തിൽ മാത്രം സാമൂഹിക വിരുദ്ധർ മനഃപൂർവ്വം വിഷം കലർത്തിയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.