
കൊച്ചി: വയോധികന്‍റെ ശ്വാസകോശത്തിൽ ഒരുവർഷത്തിലേറെയായി കുടുങ്ങിക്കിടന്ന മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. 64കാരനായ അബ്ദുൽവഹാബ് എന്നയാളുടെ ശ്വാസകോശത്തിൽനിന്നാണ് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാർ ബ്രോങ്കോസ്കോപിക് ശസ്ത്രക്രിയയിലൂടെ രണ്ട് സെ.മീ. നീളമുള്ള മുള്ള് പുറത്തെടുത്തത്. ആശുപത്രിയിലെ കൺസൾട്ടൻറ് പൾമണോളജിസ്റ്റ് ഡോ. മുജീബ് റഹ്മാനാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
ഒരുവർഷത്തിലേറെയായി ഇടതുവശത്ത് നെഞ്ചുവേദന, ചുമ, നേരിയ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ട ഇദ്ദേഹം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ ട്യൂമർ ആണെന്ന ധാരണയിൽ അതിനുള്ള ചികിത്സയും നടത്തി. അടുത്തിടെ എൻഡോസ്കോപിക് പരിശോധനയിലൂടെ രോഗനിർണയം നടത്തുകയായിരുന്നു.