കൊല്ലം : കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് അംഗം ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരിലാണ് സംഭവം. മരിച്ചത് കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ്. (Fire force member amid three dies in Kollam)
സംഭവം നടന്നത് ഇന്ന് പുലർച്ചെയാണ്. കിണറിന്റെ കൈവരി ഇടിഞ്ഞ് വീഴുകയായിരുന്നു. മരിച്ച അർച്ചന 3 കുട്ടികളുടെ അമ്മയാണ്. ഇത് 80 അടി താഴ്ചയുള്ള കിണറാണ്. പുലച്ചെ 12.15ഓടെ ഫയർഫോഴ്‌സ് എത്തുമ്പോൾ ഇവരുടെ മൂന്ന് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു.
തുടർന്ന് സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങി. ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇവർ കിണറ്റിൽ ചാടാനുള്ള കാരണം ഇവർ തമ്മിലുള്ള തർക്കം ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.