പത്തനംതിട്ട : റാന്നിയില്‍ ഗ്യാസ് ശ്മശാനത്തില്‍ തീ പടര്‍ന്ന് അപകടം. മൃതശരീരം സംസ്‌കരിക്കാൻ തുടങ്ങുമ്പോൾ തീ പടർന്ന് ബന്ധുക്കളടക്കം മൂന്നുപേർക്ക് പരിക്ക് പറ്റിയത്.
ശ്‌മശാനത്തിലെ ജീവനക്കാർ അലക്ഷ്യമായി ഗ്യാസ് തുറന്നുവിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ പൊതുശ്‌മശാനത്തിലാണ് സംഭവം.
പുതുമണ്‍ സ്വദേശിനിയായ സ്ത്രീയുടെ സംസ്കാര ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്.മൃതദേഹം സംസ്കരിക്കാന്‍ ഉപയോഗിക്കുന്ന ഫര്‍ണസില്‍ നിന്നും ഗ്യാസ് ചോര്‍ന്നിരുന്നു. മതപരമായ ചടങ്ങിന്റെ ഭാഗമായി ചിതയ്ക്ക് തീ കൊളുത്താന്‍ കര്‍പ്പൂരം കത്തിച്ചപ്പോൾ തീ ആളി കത്തുകയായിരുന്നു.
റാന്നി തോട്ടമൺ മേപ്പുറത്ത് രാജേഷ്, പുതമൺ പുത്തൻപുരയ്ക്കൽ ജിജോ, ഇവരുടെ സുഹൃത്ത് പ്രദീപ് എന്നിവർക്കാണ് പരിക്ക്. രാജേഷിന് കാലിനാണ് പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.