കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷർഷാദിനെ കൊച്ചിയിലെത്തിച്ചു. ചെന്നൈ വളപട്ടത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പുലർച്ചെ രണ്ട് മണിയോടെയാണ് കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കൊച്ചി സ്വദേശികളിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.(Financial fraud case, Muhammed Sharshad brought to Kochi)
'പെന്റാ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി വഴിയാണ് ഷർഷാദ് തട്ടിപ്പ് നടത്തിയത്. ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്താണ് ഇയാൾ നിക്ഷേപകരിൽ നിന്ന് പണം കൈക്കലാക്കിയത്.
ഓഗസ്റ്റിൽ കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിലെ അറസ്റ്റ്. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെ ഷർഷാദിനെ കോടതിയിൽ ഹാജരാക്കും. കമ്പനിയുടെ സഹസ്ഥാപകനായ ചെന്നൈ സ്വദേശി ശരവണനെതിരെയും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് മുഹമ്മദ് ഷർഷാദ്. സിപിഎം നേതാക്കൾക്കെതിരെ ഷർഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി അയച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
ഇയാൾ ഒരു യുകെ വ്യവസായിയുടെ ബിനാമിയാണ് നേതാക്കളെന്നായിരുന്നു ഷർഷാദിന്റെ ആരോപണം. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. നിലവിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിലും ശ്രദ്ധേയമാവുകയാണ്.