

തൃശ്ശൂർ: വയനാട് ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന പ്രതിമാസ ധനസഹായം മുടങ്ങുമെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ദുരന്തബാധിതർക്കുള്ള 2026-ലെ പുതിയ വർഷത്തെ സഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരിയിൽ തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.(Financial assistance to the disaster victims will continue, says Revenue Minister K Rajan)
ഒരു കുടുംബത്തിലെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ക്ക് ദിവസം 300 രൂപ വീതം നൽകുന്ന ജീവനോപാധി സഹായം ഡിസംബറോടെ അവസാനിച്ചു എന്ന തരത്തിലുള്ള പ്രചരണം തെറ്റാണ്. 2025 ഡിസംബർ വരെയായിരുന്നു ആദ്യ ഉത്തരവിന്റെ കാലാവധി. ഇത് പുതുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ഈ മാസം തന്നെ പുതിയ ഉത്തരവ് ഇറങ്ങും.
ദുരന്തബാധിതരായ 656 കുടുംബങ്ങളിലെ 1185 ആളുകൾക്കായി ഇതുവരെ 15,64,10,000 രൂപ സർക്കാർ വിതരണം ചെയ്തു. 2024 ഓഗസ്റ്റ് മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് 12 മാസത്തെ ധനസഹായം നൽകിയത്. ദുരന്തത്തിൽപ്പെട്ടവർക്ക് പുതിയ ജോലി ലഭ്യമാകുന്നത് വരെ സഹായം നൽകണമെന്നതാണ് സർക്കാരിന്റെ നയം. എസ്.ഡി.ആർ.എഫ് ഫണ്ട് ഉപയോഗിച്ചാണ് ഈ തുക അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ ക്യാമ്പിലുണ്ടായിരുന്ന എല്ലാവർക്കും സഹായം നൽകിയിരുന്നുവെങ്കിലും പിന്നീട് അർഹരായവരെ കണ്ടെത്തിയാണ് വിതരണം തുടരുന്നത്.