തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.(Finally, Rahul Easwar gets bail and released with conditions)
സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് കോടതി രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചത്. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർത്തിരുന്നു.
16 ദിവസമായി റിമാൻഡിലാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ ഈശ്വറിന് വേണ്ടി അഭിഭാഷകൻ വാദിച്ചു. ഇത്രയും ദിവസത്തിനുശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു പ്രോസിക്യൂഷനോട് കോടതിയുടെ ചോദ്യം. തുടർന്ന് ഉത്തരവിനായി മാറ്റിയ ശേഷമാണ് ജാമ്യം നൽകിക്കൊണ്ടുള്ള വിധി വന്നത്.