
തിരുവനന്തപുരം: സിനിമയിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സിനിമ നയത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ മോഹൻലാൽ. കേരള ഫിലിം പോളിസി കോൺക്ലേവ് ഉദ്ഘാട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"യശശരീനായ സംവിധായകൻ ഷാജി എൻ കരുണിന്റ ഉൾക്കാഴ്ച നയ രൂപീകരണത്തിന് കരുത്ത് പകർന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. മനുഷ്യന്റെ സ്വപ്നങ്ങളും വികാരങ്ങളും അനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്നതിന് സംവിധായകർ, തിരക്കഥകൃത്തുക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, വിവിധ മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു ആവാസവ്യവസ്ഥയാണ് സിനിമക്കുള്ളത്.
മലയാള സിനിമയുടെ ഭാവി മികച്ചതാക്കുന്നതിനും ദിശാ ബോധം നൽകുന്നതിനും കോൺക്ലേവിന് കഴിയും. കൂടുതൽ പേരെ സിനിമ എന്ന വ്യവസായത്തിലേക്ക് എത്തിക്കുന്നതിനും ചർച്ചകളും നിർദേശങ്ങളും സഹായിക്കും. എല്ലാക്കാലത്തും സംസ്ഥാന സർക്കാർ സിനിമാ മേഖലക്ക് നൽകുന്ന പിൻതുണ പ്രശംസനീയമാണ്.
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സാമൂഹിക നീതിയിലധിഷ്ഠിതമായ സാംസ്‌കാരിക ഭരണ നിർവഹണത്തിന്റെ നല്ല മാതൃക സൃഷ്ടിക്കാൻ കോൺക്ലേവിലൂടെ കേരളത്തിന് കഴിയും. ഫലപ്രദമായ ചർച്ചകൾക്ക് വഴിയൊരുക്കുന്ന സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു." - മോഹൻലാൽ പറഞ്ഞു.