തിരുവനന്തപുരം : പതിനഞ്ച് വയസുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 50 വർഷം കഠിനതടവ്. തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യ്ക്ക് അമ്പത് വർഷം കഠിനതടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചത്.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ നടപ്പിലാക്കിയത്. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2021 സെപ്റ്റംബർ ആറിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. ഏട്ട് ദിവസം പ്രതി മുറിക്കുള്ളിൽ തന്നെ താമസിച്ചാണ് പീഡനം തുടർന്നു . ഈ സമയം പെൺകുട്ടിയുടെ വസ്ത്രങ്ങളാണ് പ്രതി ധരിച്ചത്. വിവാഹവാഗ്ദാനം നൽകിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
തുടർന്ന് അതേമാസം കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതി കയറി. അവിടെ വെച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ വീണ്ടും വർക്കലയിലുള്ള ഒരു ലോഡ്ജിൽ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും പൂർത്തിയായി.