തിരുവനന്തപുരം: മുന്‍മുഖ്യന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ വൈകാരികമായ കുറിപ്പുമായി മുന്‍ പി.എ എ. സുരേഷ് കുമാര്‍. പ്രതിപക്ഷ നേതാവായിരിക്കെയും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വര്‍ഷങ്ങളോളം വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്നു എ. സുരേഷ്.
വി.എസിന്റെ വേര്‍പാടില്‍ വല്ലാത്ത അനാഥത്വം അനുഭവിക്കുകയാണ്. മാതാപിതാക്കള്‍ മരിച്ചപ്പോള്‍ ഇല്ലാത്തത്ര വേദനയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
എ. സുരേഷ് കുമാറിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്.....
പ്രതീക്ഷകള്‍ വിഫലമായി..
വല്ലാത്ത അനാഥത്വം അനുഭവിക്കുന്നു...
മാതാപിതാക്കള്‍
ചേതനയറ്റ് കിടന്നപ്പോള്‍ ഇല്ലാത്ത വേദന..
ഇന്നും പതിവ് പോലെ എസ് യു ടി യില്‍ രാവിലെ മുതല്‍ ഉണ്ട്.. ഒരു പന്ത്രണ്ട് മണി ആയെന്ന് തോന്നുന്നു..
വി എസ്സിന്റെ രക്ത സമ്മര്‍ദത്തില്‍ നേരിയ വ്യതിയാനം ഉണ്ടന്ന് അറിഞ്ഞു...
വലിയ പ്രശ്‌നം തോന്നിയില്ല...
രണ്ട് മണിയായപ്പോള്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം കുറയുന്നില്ല എന്നറിഞ്ഞു....
മനസ്സു വല്ലാതെ പിടഞ്ഞു..
ഒരു വല്ലാത്ത നീറ്റല്‍....
ഒറ്റക്കായിരുന്നു..
വിനോദിനെയും ശശി മാഷെയും വിളിച്ചു വിവരം പറഞ്ഞു.. പിന്നീട് സിഎമ്മും ഗോവിന്ദന്‍ മാഷ് ഉള്‍പ്പെടെ ഉള്ള പാര്‍ട്ടി നേതെക്കളും ആശുപത്രിയില്‍ എത്തി...
മനസ്സ് പതറി.
3.20-സഖാവ് പോയി..
അപ്പോഴും ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല..
ചേതനയറ്റ സഖാവിനെ കാണാന്‍ എസ് യു ടി യില്‍ കാത്ത് നില്‍ക്കുന്നു..
മണ്ണിനും മനുഷ്യനും ഇനി ആര് കാവല്‍ നില്‍ക്കും..
അശരണര്‍ക്ക് അഭയമായി ഇനി ആരുണ്ടാവും..
പാര്‍ശ്വല്‍കരിക്കപ്പെട്ടവന്റെ കരച്ചില്‍ ഇനി ആര് കേള്‍ക്കും...
സ്ത്രീത്വം അപമാനിക്കപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുണ്ടാവും..
വിഎസ്സിന് പകരം വയ്ക്കാന്‍ ഒരേ ഒരു വി എസ് മാത്രം..
കണ്ണേ കരളേ വിഎസ്സെ...