തിരുവനന്തപുരം: കഴക്കൂട്ടത്തെ ഒരു കോസ്‌മെറ്റിക് ആശുപത്രിയിൽ നടന്ന കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടപ്പെട്ട യുവതിക്ക് തിരിച്ചടിയായി സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. ആശുപത്രിയെ പൂർണ്ണമായി സംരക്ഷിക്കുന്ന നിലപാടാണ് മെഡിക്കൽ ബോർഡ് സ്വീകരിച്ചിരിക്കുന്നത്.(Fat transfer surgery malpractice, New medical report casts doubt on woman who lost fingers)
ആശുപത്രിയുടെ ഭാഗത്തുനിന്ന് ബോധപൂർവ്വമായ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നത്. രേഖകൾ പ്രകാരം കൃത്യമായ ചികിത്സാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ട് എന്ന് ബോർഡ് അവകാശപ്പെടുന്നു.
ആശുപത്രി ക്രിമിനൽ കുറ്റം ചെയ്തിട്ടില്ല. എന്നാൽ, യുവതിക്ക് സിവിൽ കേസ് ഫയൽ ചെയ്യാവുന്നതാണ്. ബന്ധപ്പെട്ട കോടതിയിൽ കേസ് നൽകാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലെ അവ്യക്തതകൾ പോലീസ് ചൂണ്ടിക്കാണിച്ചു. 'ആശുപത്രി കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെങ്ങനെ കേസെടുക്കും' എന്ന് പോലീസ് ചോദിക്കുന്നു. ഈ വിഷയത്തിൽ ബോർഡ് അംഗങ്ങൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
കൂടാതെ, ജില്ലാതല റിപ്പോർട്ടിലെ നിർണ്ണായക കണ്ടെത്തലുകളെക്കുറിച്ച് സംസ്ഥാന മെഡിക്കൽ ബോർഡ് മൗനം പാലിക്കുന്നതായും ആരോപണമുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസം ഉണ്ടായി.
ഈ ഗുരുതരമായ വീഴ്ചയെക്കുറിച്ച് സംസ്ഥാന മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. ചികിത്സാ പിഴവ് ആരോപിക്കപ്പെടുന്ന കേസിൽ പുതിയ റിപ്പോർട്ട് യുവതിക്ക് നീതി ലഭിക്കുന്നതിന് തടസ്സമുണ്ടാക്കിയിരിക്കുകയാണ്.