കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളം കണ്ണീരോടെ വിട നൽകി. ഇന്ന് ജന്മനാടായ ആലങ്ങാട് ജുമ മസ്ജിദിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്‌കാരം നടന്നു.(Farewell to VK Ebrahim Kunju, Funeral held with official honours)
അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ട് 3.40-നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. പൊതുദർശനത്തിന് ശേഷം ആലുവ പെരിയാർ തീരത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു.
കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ലീഗ്, കോൺഗ്രസ്, എൽഡിഎഫ് നേതാക്കൾ അദ്ദേഹത്തിന് അവസാന യാത്രമൊഴി നൽകാൻ എത്തിയിരുന്നു. മലബാറിന് പുറത്ത് മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തിയ ജനകീയ നേതാവായിരുന്നു അദ്ദേഹം. സംസ്ഥാനം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിലാണ് ഈ വിയോഗം സംഭവിച്ചിരിക്കുന്നത്.
പൊതുമരാമത്ത്, വ്യവസായ മന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസനത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. സംസ്ഥാനത്തുടനീളം അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ ജനമനസ്സുകളിൽ ഓർമ്മിക്കപ്പെടും.