തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്ക് ഇല്ലാത്തതിനാൽ, വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. സിപിഐഎം നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം.(Family will not accept Padma Vibhushan awarded to VS Achuthanandan, Decision has been taken)
ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സിപിഐഎമ്മിന് കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ഇഎംഎസ് നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള മുൻകാല നേതാക്കളും സമാനമായ രീതിയിൽ പുരസ്‌കാരങ്ങൾ നിരസിച്ചിട്ടുണ്ട്.
വി.എസ്. ജീവിച്ചിരുന്നെങ്കിൽ ഈ പുരസ്‌കാരം നിരസിക്കുമായിരുന്നു എന്ന കാര്യത്തിൽ പാർട്ടി നേതാക്കൾക്കും കുടുംബത്തിനും ഒരുപോലെ വ്യക്തതയുണ്ട്. എം.എ. ബേബിയുമായി കുടുംബം സംസാരിക്കുകയും പാർട്ടിയുടെ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും തങ്ങളുടെ നിലപാട് എന്ന് മകൻ അരുൺ കുമാർ വ്യക്തമാക്കിയിരുന്നു.

