തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ, ആശുപത്രിക്ക് ചികിത്സാ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തൽ അംഗീകരിക്കാൻ കുടുംബം തയ്യാറായില്ല. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മരിച്ച ശിവപ്രിയയുടെ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്.(Family rejects expert committee report on Woman's death at SAT Hospital)
തിരുവനന്തപുരം കരിക്കകം സ്വദേശിയായ ശിവപ്രിയ കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് അണുബാധ ബാധിച്ച് മരണപ്പെട്ടത്. അണുബാധ എസ്എടി ആശുപത്രിയിൽ നിന്ന് തന്നെയാണ് ഉണ്ടായതെന്ന നിലപാടിൽ യുവതിയുടെ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതാണ് ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
ആശുപത്രി എല്ലാ ചികിത്സാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ ആണെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ട് ഉടൻതന്നെ ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന് (DME) സർക്കാറിന് കൈമാറും.
ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. വിദഗ്ധ സമിതി ബന്ധുക്കളുടെയും ചികിത്സിച്ച ഡോക്ടർമാരുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആശുപത്രിക്ക് പിഴവില്ലെന്ന് കണ്ടെത്തിയ റിപ്പോർട്ട് തള്ളിക്കൊണ്ട് കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകുന്നതോടെ കേസ് കൂടുതൽ സങ്കീർണ്ണമാകും