

കണ്ണൂർ: ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന റിട്ടയേർഡ് ബാങ്ക് മാനേജരെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടാനുള്ള ശ്രമം പാളി. തോട്ടട സ്വദേശി പ്രമോദ് മഠത്തിലിന്റെയും കണ്ണൂർ സിറ്റി സൈബർ പോലീസിന്റെയും സമയോചിതമായ ഇടപെടലാണ് തട്ടിപ്പ് സംഘത്തെ കുടുക്കിയത്.(Fake NIA officer and digital arrest drama, Retired bank manager and cyber police bust scam)
ജനുവരി 11-നാണ് തട്ടിപ്പിന്റെ തുടക്കം. മുംബൈയിലെ ബാങ്കിൽ പ്രമോദിന്റെ പേരിൽ വ്യാജ അക്കൗണ്ടും സിമ്മും ഉണ്ടെന്ന് പറഞ്ഞാണ് സംഘം വിളിച്ചത്. എൻ.ഐ.എ പിടികൂടിയ ഒരു പോപ്പുലർ ഫ്രണ്ട് (PFI) പ്രവർത്തകനിൽ നിന്ന് പ്രമോദിന്റെ പേിലുള്ള ക്രെഡിറ്റ് കാർഡും രേഖകളും ലഭിച്ചെന്ന് ഇവർ വിശ്വസിപ്പിച്ചു.
വിശ്വാസ്യത വരുത്താനായി കൃത്രിമമായി നിർമ്മിച്ച എഫ്.ഐ.ആർ കോപ്പി, ആധാർ വിവരങ്ങൾ എന്നിവ പ്രമോദിന് അയച്ചുനൽകി. ജനുവരി 12-ന് രാവിലെ 11:30-ന് വീഡിയോ കോളിൽ ഹാജരാകണമെന്നും അതുവരെ നിരീക്ഷണത്തിലാണെന്നും ഇവർ ഭീഷണിപ്പെടുത്തി.
ഭീഷണിക്ക് വഴങ്ങുന്നതിന് പകരം പ്രമോദും ഭാര്യയും ഉടൻ തന്നെ കണ്ണൂർ സിറ്റി സൈബർ പോലീസിനെ വിവരമറിയിച്ചു. പോലീസിന്റെ നിർദ്ദേശപ്രകാരം പ്രമോദ് തട്ടിപ്പുകാരുടെ വീഡിയോ കോൾ സ്വീകരിച്ചു. യൂണിഫോം ധരിച്ച, മലയാളിയായ ഒരു വ്യാജ എൻ.ഐ.എ ഉദ്യോഗസ്ഥനാണ് കോളിൽ വന്നത്. ഇയാൾ ഐഡി കാർഡ് കാണിച്ച് ഭീഷണി തുടരുന്നതിനിടെ, ഒപ്പമുണ്ടായിരുന്ന സൈബർ പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് കോൾ ഏറ്റെടുത്ത് മറുപടി നൽകി. അപ്രതീക്ഷിതമായി പോലീസ് മുന്നിലെത്തിയതോടെ തട്ടിപ്പ് സംഘത്തിന്റെ നാടകം പൊളിഞ്ഞു.